മദ്ധ്യാഹ്നത്തിൽ കണ്ണിനനുഭവപ്പെട്ടിരുന്ന വേദനയ്ക്കു തെല്ലു ശമനം തോന്നിയത് പോലെ. ഇരുളിൽ നിന്നു മെല്ലെ മോചനം നേടിവരുന്നുവെന്ന യാഥാർത്ഥ്യം മനസ്സും ശരീരവും ഉൾക്കൊണ്ട് തുടങ്ങിയിരിക്കുന്നതേയുള്ളൂ. സ്പർശിച്ച് മാത്രം മനസ്സിലാക്കിയിരുന്നതൊക്കെ കണ്ട് മനസ്സിലാക്കി പഠിക്കണമെന്ന് സേവ്യർ ഡോക്ടർ പറഞ്ഞത് അത്ഭുതത്തോടെയാണു ശ്രവിച്ചത്. കാണുന്നതിന്റെയൊന്നും പേരു മനസ്സിലേക്ക് വരുന്നതേയില്ല, സ്പർശനം തന്നെ ശരണം. പഴങ്ങളുടെയൊക്കെ പേരു പഠിച്ചത് പോലെ പതിയെ എല്ലാം പഠിക്കാമെന്നുള്ള സേവ്യർ ഡോക്ടറിന്റെ വാക്കുകൾ പകർന്നു തന്ന ആത്മവിശ്വാസം ചില്ലറയല്ല.
ശസ്ത്രക്രിയ കഴിഞ്ഞു ശ്രീഹരിയെ പയസ്ഗാർഡനിലേക്ക് മാറ്റിയത് സേവ്യർ ഡോക്ടറിന്റെ തീരുമാനമായിരുന്നു. അതൊരു ആശുപത്രിയാണെന്നവനൊരിക്കലും തോന്നിയിരുന്നില്ല. സ്വച്ഛന്ദമായ അന്തരീക്ഷം. ശലഭങ്ങൾ പാറിക്കളിക്കുന്ന പൂന്തോട്ടവും, നൃത്തം വെക്കുന്ന ജലധാരയും, വിവിധ നിറത്തിലുള്ള ചെടികളും, മനോഹരമായ പുൽത്തകിടിയും കൺകുളിർക്കെ കണ്ട് ഓരോ നിമിഷവും ശ്രീഹരി കാഴ്ചയുടെ ശീതളിമ ആസ്വദിക്കുകയായിരുന്നു. പുൽനാമ്പുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ജലകണികകൾക്ക് വരെ ഒരു കഥ പറയാനുണ്ടെന്ന് തോന്നി അവനു. തൊട്ടും തലോടിയും ശ്രവിച്ചും മാത്രം മുമ്പോട്ട് പോയിരുന്ന അവന്റെ ജീവിതം കാഴ്ചയുടെ വിശാലതയിലേക്ക് മിഴിതുറന്നിരിക്കുന്നു.
അറ്റൻഡർ സുകുമാരന്റെ വിളി ശബ്ദം കാതിൽ വീഴവേ ശ്രീഹരി തിരിഞ്ഞു നോക്കി.
"മോൻ മഴവില്ലു കണ്ടിട്ടില്ലല്ലോ, വരൂ സുകുമാരൻ കാണിച്ച് തരാം." ലോണിന്റെ പടിഞ്ഞാറെ ഭാഗത്തേക്ക് കൈപിടിച്ച് വലിച്ച അയാളുടെ പിറകേ ശ്രീഹരി വേഗത്തിൽ നടന്നു നീങ്ങി.
"ദാ .. അതാണു മഴവിൽ.." ആകാശത്ത് വിരിഞ്ഞു നിൽക്കുന്ന വർണ്ണ വിസ്മയം. സപ്തവർണ്ണങ്ങളുടെ മായാജാലം കണ്മുന്നിൽ. വിടർന്ന മിഴികളിൽ സന്തോഷത്തിന്റെ പൂത്തിരികൾ മിന്നുന്നത് കണ്ട് സുകുമാരൻ പുഞ്ചിരിച്ചു. "ഏറിയാൽ ഒരാഴ്ച കൂടെയല്ലേയുള്ളൂ മോനെ ഡിസ്ചാർജ്ജ് ചെയ്യാൻ. അതിനു ശേഷം കാണാനാഗ്രഹിക്കുന്നതൊക്കെ മനസ്സ് നിറച്ച് കാണാമല്ലോ." അതെ ഈ ലോകത്തെ കാഴ്ചകൾ മുഴുവൻ കാണണം. വർണ്ണങ്ങളെല്ലാം ആസ്വദിക്കണം, ഇരമ്പൽ മാത്രം കേട്ടു പരിചയിച്ച കടലിനോട് മുഖാമുഖം നടത്തണം, അരയന്നങ്ങളൊഴുകി നീങ്ങുന്ന താമരപൊയ്കയരികത്ത് കുളിർകാറ്റേറ്റ് വൈകുന്നേരങ്ങളിൽ വിശ്രമിക്കണം, ശ്രീ പത്മനാഭ സന്നിധിയിൽ പോയി തൊഴണം. ശ്രീഹരി ഒന്നൊന്നായി മനസ്സിൽ കുറിച്ചു. അതിരുകളില്ലാത്ത ലോകത്തിലേക്കൊരു പക്ഷിയെപ്പോലെ പറക്കാനയാൾ കൊതിച്ചു.
"സൂര്യപ്രകാശമധികം കണ്ണിൽ നേരിട്ട് തട്ടാതെ ശ്രദ്ധിക്കണം, കണ്ണട കുറച്ച് നാളേയ്ക്ക് ഉപയോഗിച്ചേ മതിയാവൂ.. കണ്ണിനധികം സ്ട്രെയിൻ നൽകുന്ന ഒന്നും ചെയ്യരുത്.." സേവ്യർ ഡോക്ടറിന്റെ സ്നേഹസമൃണമായ ഉപദേശം ശ്രവിച്ചു കൊണ്ടനുസരണയുള്ള കുട്ടിയെപോലെ അയാളിരുന്നു. ഡോക്ടറുടെ മുറിയിൽ നിന്ന്, സാധനങ്ങൾ പായ്ക്ക് ചെയ്തു കൊണ്ടിരുന്ന സുകുമാരന്റെ സമീപത്തേക്ക് ശ്രീഹരിയെത്തി. "ഈ വടിയിനി മോനു വേണോ..?" വൈറ്റ്കെയിൻ ഉയർത്തിപിടിച്ച് കൊണ്ടയാളുടെ ചോദ്യം. തമസ്സിന്റെ ലോകത്ത് തനിക്ക് കൂട്ടായിരുന്ന ആ വടി ഉപേക്ഷിക്കാൻ ശ്രീഹരിയുടെ മനസ്സനുവദിച്ചില്ല. സാവധാനം അതും മടക്കി പെട്ടിയുടെ ഒരു ഭാഗത്ത് വെച്ചു. വെളുത്ത അംബാസ്സിഡർ കാർ പയസ് ഗാർഡന്റെ പോർച്ചിൽ എത്തുന്നത് വരെ അയാൾ ജനാലയ്ക്ക് വെളിയിലൂടെ പുറത്തേക്ക് മിഴികൾ പായിച്ചിരുന്നു.
ശക്തമായ ഒരു കുലുക്കമാണു ശ്രീഹരിയെ മയക്കത്തിൽ നിന്നുണർത്തിയത്. നിർത്തിയ കാറിനു പുറത്തൊരു ജനക്കൂട്ടം. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് കോപാകുലരായ ജനക്കൂട്ടം മുന്നോട്ട് നീങ്ങുകയാണു, ഉയർന്നു കണ്ട പ്ലാക്കാർഡുകളിൽ ഒരു പെൺകുട്ടിയുടെ ചിത്രം. രമ്യയുടെ കൊലപാതകിയെ അറസ്റ്റു ചെയ്യാൻ വൈകുന്നതിലുള്ള പ്രതിഷേധമാണു, ഡ്രൈവറുടെ വാക്കുകൾ അയാളുടെ കർണ്ണങ്ങളിലേക്ക് വീണു. സമീപത്തുകൂടെ പോകുന്ന റയിൽവേ ട്രാക്കിലേക്ക് മിഴികളെറിഞ്ഞ ശ്രീഹരിയുടെ മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങി. ഫ്ലാറ്റിലെത്തുന്നത് വരെ പ്ലാക്കാർഡിൽ കണ്ട പെൺകുട്ടിയുടെ ചിത്രം അയാളുടെ മനസ്സിനെ മഥിച്ചു കൊണ്ടേയിരുന്നു.
ഫ്ലാറ്റിൽ ഏകാന്തത ഒരു ചിതല്പുറ്റു പോലെ വളർന്നു നിന്നു. ശീതികരിച്ച മുറിയുടെ നനുത്ത തണുപ്പിൽ നിന്നു പുറത്ത് കടന്ന അയാൾ ബാൽക്കണിയിലേക്ക് ഇറങ്ങി. വരണ്ട കാറ്റ് ശ്രീഹരിയെ ചുറ്റി കടന്നു പോയി. ഒരു പ്രാവിന്റെ കുറുകൽ കേട്ടയാൾ മെല്ലെ തിരിഞ്ഞു നോക്കി. മിനുമിനുത്ത തൂവലോട് കൂടിയ ഒരു വെള്ളരിപ്രാവ്. ബാൽക്കണിയിൽ അവളെപ്പോൾ കൂടു കൂട്ടി. ശ്രീഹരിയെ തെല്ലും ഗൗനിക്കാതെ ബാൽക്കണിയുടെ കൈവരിയിൽ കയറി അവൾ ഇരുപ്പുറപ്പിച്ചു. പഞ്ഞിക്കെട്ടു പോലെ രോമമുള്ള വെളുത്ത പൂച്ചയും, ആ പ്രാവുമായിരുന്നു ആ ദിനങ്ങളിൽ ശ്രീഹരിയുടെ ചങ്ങാതിമാർ.
അന്നു വൈകുന്നേരത്തെ കാഴ്ചകളാസ്വദിച്ചു കൊണ്ടയാൾ തെരുവിലൂടെ നീങ്ങി. ഇറച്ചിക്കടയുടെ മുന്നിൽ നല്ല തിരക്കപ്പോഴും ഉണ്ടായിരുന്നു. എതിരെ നടന്ന് വന്നുകൊണ്ടിരുന്ന ഒരമ്മയും ചെറിയ പെൺകുട്ടിയും. ആ കൊച്ചു പെൺകുട്ടി അയാളുടെ ശ്രദ്ധയാകർഷിച്ചു. എണ്ണമയം തീരെയില്ലാത്ത മുടി ചുവന്ന റിബണാൽ കെട്ടിവെച്ചിരിക്കുന്നു. അഴുക്കു പുരണ്ടതാണെങ്കിലും ഓമനത്തമുള്ള മുഖം. ആ കുട്ടിയെ നോക്കി പുഞ്ചിരിച്ചു കൊണ്ടയാൾ മുന്നോട്ട് നീങ്ങി. സന്ധ്യ മയങ്ങി തുടങ്ങി. ഒരു പൊതി കപ്പലണ്ടി വാങ്ങി കൊറിച്ചു കൊണ്ടല്പനേരം കൂടെ അയാൾ പാർക്കിലെ ബെഞ്ചിലിരുന്നു. കമിതാക്കളൊക്കെ അരങ്ങൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു. നെറ്റിയിൽ വലിയ പൊട്ടു തൊട്ട സ്ത്രീ അടുത്ത് വന്നിരുന്നപ്പോൾ അയാൾ മെല്ലെയെഴുന്നേറ്റു. തിരികെ നടക്കവേ ആ കുട്ടിയുടെ മുഖം തിരഞ്ഞു കണ്ണുകൾ വൃഥായലഞ്ഞു.
നടത്തയവസാനിപ്പിച്ച് ഫ്ലാറ്റിലെത്തുമ്പോൾ ഇരുട്ടിത്തുടങ്ങി. വാതിൽ മെല്ലെത്തുറന്നകത്ത് കയറുമ്പോൾ മുറിയിലനുഭവപ്പെട്ട ഗന്ധം അയാളെ വല്ലാതെ ഭീതിപ്പെടുത്തി. വെള്ളരിപ്രാവിന്റെ ദയനീയ കുറുകൽ കാതിൽ വീണതയാളുടെ ഹൃദയമിടിപ്പ് വേഗത്തിലാക്കി. രക്തമിറ്റു വീഴുന്ന ഉടലോടെയവൾ. നാവിൽ പുരണ്ട ചോരയുമായി അടുത്തേക്കോടി വന്ന പൂച്ചയെ വെറുപ്പോടെ അയാൾ കാലുകൊണ്ട് തട്ടിയകറ്റി. വിങ്ങുന്ന മനസ്സോടെ വെള്ളരിപ്രാവിനടുത്തേക്ക് നടന്ന അയാളവിടെയാ പിഞ്ചുപെൺകുട്ടിയുടെ മുഖം കണ്ടു ഞെട്ടി പിന്മാറി. ചേതനയറ്റ ശരീരത്തിലുടനീളം നഖപ്പാടുകൾ. കയ്യിൽ പുരണ്ട ചോരയുടെ നിറമെന്തേ കറുപ്പായി. കാഴ്ചയുടെ, സൗഭാഗ്യത്തിന്റെ, വർണ്ണങ്ങളുടെ ലോകത്തെ പഴിച്ചുകൊണ്ട് മുറിയുടെ മൂലേക്ക് നിരങ്ങി മാറിയിരുന്ന ശ്രീഹരിക്ക് തന്റെ കാഴ്ച മങ്ങിമങ്ങി ഇല്ലാതാകുന്നത് മനസ്സിലായി. ഇരുട്ടിനെ വീണ്ടും സ്നേഹിക്കാൻ പാകപ്പെടുത്തിയ മനസ്സുമായി തന്റെ വൈറ്റ്കേനെവിടെയെന്ന് സന്തോഷത്തോടെ ചിന്തിച്ചു കൊണ്ടയാൾ മെല്ലെയെഴുന്നേറ്റു.
*വൈറ്റ് കേൻ... കാഴ്ചയില്ലാത്തവർ ഉപയോഗിക്കുന്ന ഒരു പ്രത്യേകതരം വടി.
സുഖാന്ധ്യം... അന്ധതയുടെ സുഖം.
"സൂര്യപ്രകാശമധികം കണ്ണിൽ നേരിട്ട് തട്ടാതെ ശ്രദ്ധിക്കണം, കണ്ണട കുറച്ച് നാളേയ്ക്ക് ഉപയോഗിച്ചേ മതിയാവൂ.. കണ്ണിനധികം സ്ട്രെയിൻ നൽകുന്ന ഒന്നും ചെയ്യരുത്.." സേവ്യർ ഡോക്ടറിന്റെ സ്നേഹസമൃണമായ ഉപദേശം ശ്രവിച്ചു കൊണ്ടനുസരണയുള്ള കുട്ടിയെപോലെ അയാളിരുന്നു. ഡോക്ടറുടെ മുറിയിൽ നിന്ന്, സാധനങ്ങൾ പായ്ക്ക് ചെയ്തു കൊണ്ടിരുന്ന സുകുമാരന്റെ സമീപത്തേക്ക് ശ്രീഹരിയെത്തി. "ഈ വടിയിനി മോനു വേണോ..?" വൈറ്റ്കെയിൻ ഉയർത്തിപിടിച്ച് കൊണ്ടയാളുടെ ചോദ്യം. തമസ്സിന്റെ ലോകത്ത് തനിക്ക് കൂട്ടായിരുന്ന ആ വടി ഉപേക്ഷിക്കാൻ ശ്രീഹരിയുടെ മനസ്സനുവദിച്ചില്ല. സാവധാനം അതും മടക്കി പെട്ടിയുടെ ഒരു ഭാഗത്ത് വെച്ചു. വെളുത്ത അംബാസ്സിഡർ കാർ പയസ് ഗാർഡന്റെ പോർച്ചിൽ എത്തുന്നത് വരെ അയാൾ ജനാലയ്ക്ക് വെളിയിലൂടെ പുറത്തേക്ക് മിഴികൾ പായിച്ചിരുന്നു.
ശക്തമായ ഒരു കുലുക്കമാണു ശ്രീഹരിയെ മയക്കത്തിൽ നിന്നുണർത്തിയത്. നിർത്തിയ കാറിനു പുറത്തൊരു ജനക്കൂട്ടം. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് കോപാകുലരായ ജനക്കൂട്ടം മുന്നോട്ട് നീങ്ങുകയാണു, ഉയർന്നു കണ്ട പ്ലാക്കാർഡുകളിൽ ഒരു പെൺകുട്ടിയുടെ ചിത്രം. രമ്യയുടെ കൊലപാതകിയെ അറസ്റ്റു ചെയ്യാൻ വൈകുന്നതിലുള്ള പ്രതിഷേധമാണു, ഡ്രൈവറുടെ വാക്കുകൾ അയാളുടെ കർണ്ണങ്ങളിലേക്ക് വീണു. സമീപത്തുകൂടെ പോകുന്ന റയിൽവേ ട്രാക്കിലേക്ക് മിഴികളെറിഞ്ഞ ശ്രീഹരിയുടെ മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങി. ഫ്ലാറ്റിലെത്തുന്നത് വരെ പ്ലാക്കാർഡിൽ കണ്ട പെൺകുട്ടിയുടെ ചിത്രം അയാളുടെ മനസ്സിനെ മഥിച്ചു കൊണ്ടേയിരുന്നു.
ഫ്ലാറ്റിൽ ഏകാന്തത ഒരു ചിതല്പുറ്റു പോലെ വളർന്നു നിന്നു. ശീതികരിച്ച മുറിയുടെ നനുത്ത തണുപ്പിൽ നിന്നു പുറത്ത് കടന്ന അയാൾ ബാൽക്കണിയിലേക്ക് ഇറങ്ങി. വരണ്ട കാറ്റ് ശ്രീഹരിയെ ചുറ്റി കടന്നു പോയി. ഒരു പ്രാവിന്റെ കുറുകൽ കേട്ടയാൾ മെല്ലെ തിരിഞ്ഞു നോക്കി. മിനുമിനുത്ത തൂവലോട് കൂടിയ ഒരു വെള്ളരിപ്രാവ്. ബാൽക്കണിയിൽ അവളെപ്പോൾ കൂടു കൂട്ടി. ശ്രീഹരിയെ തെല്ലും ഗൗനിക്കാതെ ബാൽക്കണിയുടെ കൈവരിയിൽ കയറി അവൾ ഇരുപ്പുറപ്പിച്ചു. പഞ്ഞിക്കെട്ടു പോലെ രോമമുള്ള വെളുത്ത പൂച്ചയും, ആ പ്രാവുമായിരുന്നു ആ ദിനങ്ങളിൽ ശ്രീഹരിയുടെ ചങ്ങാതിമാർ.
അന്നു വൈകുന്നേരത്തെ കാഴ്ചകളാസ്വദിച്ചു കൊണ്ടയാൾ തെരുവിലൂടെ നീങ്ങി. ഇറച്ചിക്കടയുടെ മുന്നിൽ നല്ല തിരക്കപ്പോഴും ഉണ്ടായിരുന്നു. എതിരെ നടന്ന് വന്നുകൊണ്ടിരുന്ന ഒരമ്മയും ചെറിയ പെൺകുട്ടിയും. ആ കൊച്ചു പെൺകുട്ടി അയാളുടെ ശ്രദ്ധയാകർഷിച്ചു. എണ്ണമയം തീരെയില്ലാത്ത മുടി ചുവന്ന റിബണാൽ കെട്ടിവെച്ചിരിക്കുന്നു. അഴുക്കു പുരണ്ടതാണെങ്കിലും ഓമനത്തമുള്ള മുഖം. ആ കുട്ടിയെ നോക്കി പുഞ്ചിരിച്ചു കൊണ്ടയാൾ മുന്നോട്ട് നീങ്ങി. സന്ധ്യ മയങ്ങി തുടങ്ങി. ഒരു പൊതി കപ്പലണ്ടി വാങ്ങി കൊറിച്ചു കൊണ്ടല്പനേരം കൂടെ അയാൾ പാർക്കിലെ ബെഞ്ചിലിരുന്നു. കമിതാക്കളൊക്കെ അരങ്ങൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു. നെറ്റിയിൽ വലിയ പൊട്ടു തൊട്ട സ്ത്രീ അടുത്ത് വന്നിരുന്നപ്പോൾ അയാൾ മെല്ലെയെഴുന്നേറ്റു. തിരികെ നടക്കവേ ആ കുട്ടിയുടെ മുഖം തിരഞ്ഞു കണ്ണുകൾ വൃഥായലഞ്ഞു.
നടത്തയവസാനിപ്പിച്ച് ഫ്ലാറ്റിലെത്തുമ്പോൾ ഇരുട്ടിത്തുടങ്ങി. വാതിൽ മെല്ലെത്തുറന്നകത്ത് കയറുമ്പോൾ മുറിയിലനുഭവപ്പെട്ട ഗന്ധം അയാളെ വല്ലാതെ ഭീതിപ്പെടുത്തി. വെള്ളരിപ്രാവിന്റെ ദയനീയ കുറുകൽ കാതിൽ വീണതയാളുടെ ഹൃദയമിടിപ്പ് വേഗത്തിലാക്കി. രക്തമിറ്റു വീഴുന്ന ഉടലോടെയവൾ. നാവിൽ പുരണ്ട ചോരയുമായി അടുത്തേക്കോടി വന്ന പൂച്ചയെ വെറുപ്പോടെ അയാൾ കാലുകൊണ്ട് തട്ടിയകറ്റി. വിങ്ങുന്ന മനസ്സോടെ വെള്ളരിപ്രാവിനടുത്തേക്ക് നടന്ന അയാളവിടെയാ പിഞ്ചുപെൺകുട്ടിയുടെ മുഖം കണ്ടു ഞെട്ടി പിന്മാറി. ചേതനയറ്റ ശരീരത്തിലുടനീളം നഖപ്പാടുകൾ. കയ്യിൽ പുരണ്ട ചോരയുടെ നിറമെന്തേ കറുപ്പായി. കാഴ്ചയുടെ, സൗഭാഗ്യത്തിന്റെ, വർണ്ണങ്ങളുടെ ലോകത്തെ പഴിച്ചുകൊണ്ട് മുറിയുടെ മൂലേക്ക് നിരങ്ങി മാറിയിരുന്ന ശ്രീഹരിക്ക് തന്റെ കാഴ്ച മങ്ങിമങ്ങി ഇല്ലാതാകുന്നത് മനസ്സിലായി. ഇരുട്ടിനെ വീണ്ടും സ്നേഹിക്കാൻ പാകപ്പെടുത്തിയ മനസ്സുമായി തന്റെ വൈറ്റ്കേനെവിടെയെന്ന് സന്തോഷത്തോടെ ചിന്തിച്ചു കൊണ്ടയാൾ മെല്ലെയെഴുന്നേറ്റു.
*വൈറ്റ് കേൻ... കാഴ്ചയില്ലാത്തവർ ഉപയോഗിക്കുന്ന ഒരു പ്രത്യേകതരം വടി.
സുഖാന്ധ്യം... അന്ധതയുടെ സുഖം.