Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Monday, June 10, 2013

മഴക്കുഴികൾ ഇല്ലാതെയാകുന്നത്.....

       

ഇന്നലെ മുതൽ കാലവർഷം തകർത്താടുകയാണ്. കറുത്തിരുണ്ടു കിടക്കുന്ന മാനം പോലെ തന്നെ കരുവാളിച്ച മുഖ ഭാവത്തോടെ ഔത പൂമുഖത്തെ ചാരു കസേരയിൽ മലർന്നു കിടക്കുന്നു. തകർത്തു പെയ്യുന്ന മഴയിൽ, പുറത്തേക്കൊന്നിറങ്ങാൻ നിർവാഹമില്ലാത്തതിന്റെ എല്ലാ വിഷമവും അയാളുടെ മുഖത്ത് ദൃശ്യമാകുന്നുണ്ട്. കഴിഞ്ഞ തവണത്തെ മഴ വരുത്തിയ നാശങ്ങൾ ചില്ലറയല്ല. ഉരുൾ പൊട്ടലും, മലയിടിയലും കൃഷി നാശവും! ഇത്തവണ ഇതെന്തിനുള്ള പുറപ്പാടാണോ! ചുരുട്ടു വലിച്ചു ചെമ്പൻ നിറത്തിലേക്ക് മാറിത്തുടങ്ങിയ കപ്പടാ മീശ ചെറുതായി ഒന്നു വിറച്ചു. അപ്പന്റെ വിരലും പിടിച്ച് മല ചവിട്ടിയതാണ് ഔത... കയ്യേറിയും വെട്ടിപ്പിടിച്ചും അല്പം ഭൂമി ഉണ്ടാക്കി; പട്ടയവും ആധാരവുമായി രേഖകളും. അപ്പന്റെ കാലത്തെ പോലെ തന്നെ കഠിനമായി അദ്ധ്വാനിച്ച് ഇക്കണ്ടതൊക്കെ പരുവമാക്കി. റബ്ബറും ഏലവും, അല്പം കുരുമുളകും. മനസ്സിൽ തീമഴയായി പെയ്യുന്ന ഓരോ മഴയും വിതച്ചു പോകുന്ന നാശനഷ്ടങ്ങൾ ചില്ലറയല്ല. കഴിഞ്ഞതവണ മലയിടിഞ്ഞു കൃഷി നശിച്ചതിന്റെ നഷ്ടം ഇത്തവണ റബ്ബറിലൂടെയാണ് കുറച്ചെങ്കിലുമൊന്ന് നികത്തിയത്.

"എടാ മൈ....ക്കിളേ....."

അപ്പന്റെ ദേഷ്യത്തിലുള്ള വിളി കേട്ട്, അകത്തെ മുറിയിൽ കമഴ്ന്നു കിടന്നു ചെറിയ പുസ്തകം വായിച്ചു കൊണ്ടിരുന്ന മൈക്കിൾ, പെട്ടെന്നു തന്നെ പുസ്തകം തലയണക്കടിയിൽ പൂഴ്ത്തി, കൈലി വാരിക്കുത്തി പുറത്തേക്കോടി വന്നു. "തണുപ്പും പിടിച്ച് ഈ അപ്പൻ..." അവനു പിറുപിറുക്കാതിരിക്കാനായില്ല.

"നീയാ കൂന്താലിയെടുത്ത് മഴക്കുഴിയിലേക്കുള്ള പാത്തിയൊക്കെ നേരെയാക്കിയിട്."   
നാലു മഴക്കുഴികളുണ്ട് തോട്ടത്തിൽ - പെയ്തു വരുന്ന വെള്ളം നേരേ കുഴിയിലോട്ട് എത്തിക്കുന്ന സൂത്രം ഔതയുടെ അപ്പന്റെ കാലം മുതലേ ഉള്ളതാണ്. മൈക്കിൾ പിറുപിറുത്തു കൊണ്ട് കൂന്താലിയും, പാളത്തൊപ്പിയും എടുത്തു കൊണ്ട് തോട്ടത്തിലേക്കു നടന്നു. "നശിച്ച മഴ! എത്ര പെയ്താലും മതിവരാത്ത നാശം പിടിച്ച മഴ!" മനസ്സിൽ തോന്നിയതൊക്കെ മഴയെ പ്രാകി പറഞ്ഞു കൊണ്ടവൻ പാത്തി വൃത്തിയാക്കിത്തുടങ്ങി. അസ്വസ്ഥമായ മനസ്സോടെ ഔത വീണ്ടും ചാരുകസേരയിലേക്ക് ചാഞ്ഞു കണ്ണുകൾ മെല്ലെയടച്ചു.


                                 **************************


        "ഇന്നെങ്കിലും ഈ പേപ്പറൊക്കെ ഒന്നു ശരിയാക്കികിട്ടിയാൽ 
മതിയാരുന്നു."  മൂത്തവൻ ജോസുകുട്ടിയുടെ ബൈക്കിൽ വില്ലേജാഫീസിന്റെ പടിക്കൽ വന്നിറങ്ങുമ്പോ മൈക്കിളിന്റെ മനസ്സിൽ ആ പ്രാർത്ഥന ഒന്നു മാത്രമായിരുന്നു. ജോസുകുട്ടിയോട് പൊയ്ക്കൊള്ളാൻ പറഞ്ഞിട്ട് മൈക്കിള്‍ അകത്തേക്ക് നടന്നു.

"എന്താ മൈക്കിളേ ഇവിടെ...?" രാഘവൻ മാഷാണ്. ആകെ പ്രായമായിരിക്കുന്നുവെങ്കിലും കാഴ്ചക്കൊന്നും ഒരു കുറവുമില്ല. 
"ഒന്നൂല്ല മാഷേ, ഒരു പേപ്പർ ശരിയാക്കാനുണ്ടാരുന്നു.." 
"പേപ്പറോ, എന്ത് പേപ്പറു്...?" 
"അത് പിന്നെ, അപ്പൻ മരിക്കുന്ന സമയത്ത് സ്ഥലമൊക്കെ ഞങ്ങളാറു മക്കൾക്കും കൂടെ പകുത്ത് തന്നില്ലാരുന്നോ, " 
"ഉവ്വ്, അവിടെയാണല്ലോ നീയിപ്പോ പെര വെച്ച് താമസിക്കുന്നത്." 
"അതെ, ആ എൺപത് സെന്റിന്റെ കിഴക്കേ ഭാഗത്തുള്ള മുപ്പത് സെന്റങ്ങ് വിൽക്കാമെന്ന് കരുതിയാ. അവിടുത്തെ ആ ചെറിയ കുന്നൊന്നു നിരത്താൻ ജെസിബി യ്ക്ക് സാങ്ക്ഷൻ വാങ്ങാനാ.." 
"അതെന്തിനാ നീയത് വിൽക്കാൻ നിക്കുന്നേ....?" 
"അല്പം കാശിനാവശ്യം പെട്ടെന്ന് വന്നു മാഷേ, ഇളയവനെ ബാംഗ്ലൂരു വിട്ട് ഡോക്ടറാക്കാനാ....എങ്കിൽ ഞാൻ അങ്ങോട്ട് നിൽക്കട്ടെ മാഷേ..." മൈക്കിൾ ഓഫീസനകത്തേക്കു നടന്നു.

"എങ്ങനെ മണ്ണിൽ പണിയെടുത്ത് കുടുംബം നടത്തിയ ഔതച്ചന്റെ മകനാ! കാരിരുമ്പിന്റെ കരുത്തോടെ മണ്ണിനോട് മല്ലടിച്ച ഔതയുടെ പിന്മുറക്കാർ. ഇപ്പോ മണ്ണിടിക്കാൻ നടക്കുന്നു! " ചുട്ടു പൊള്ളുന്ന വെയിലിനെതിരെ കാലൻ കുട നിവർത്തവേ രാഘവൻ മാഷ് ചിന്തിച്ചു. 
വില്ലേജാഫീസിന്റെ വാതിൽക്കൽത്തന്നെയുള്ള മാടക്കടയിൽ 
കെട്ടിത്തൂക്കിയിട്ടിരിക്കുന്ന വെള്ളത്തിന്റെ പ്ലാസ്റ്റിക് കുപ്പിയിലേക്ക്
മാഷ് കൈനീട്ടി. മുപ്പത്തിരണ്ട് രൂപ എണ്ണിക്കൊടുത്തു കൊണ്ട് മാഷ്
വെള്ളവുമായി വെയിറ്റിംഗ് ഷെഡിലേക്ക് നടന്നു.

"എന്തായി പോയ കാര്യം....?" ഉടുത്തിരുന്ന ചട്ടയിൽ കയ്യും തുടച്ചുകൊണ്ട് പുറത്തേക്ക് വന്ന ശോശക്കുട്ടി വിയർത്തു കുളിച്ച് പരവശനായി കയറിവന്ന മൈക്കിളിനെ കണ്ട് വല്ലാതെയായി.

നെറ്റിയിലെ വിയർപ്പ് കൈവിരലാൽ തൂത്തെറിഞ്ഞു കൊണ്ട് മൈക്കിൾ പറഞ്ഞു:  
"ഹും, ഒന്നുമായില്ല, പരിസ്ഥിതിവാദികൾ കൊടിപിടിക്കുമത്രേ. ഇതിപ്പോ വിക്കാതെ നിന്ന നിൽപ്പിൽ ഏഴുലക്ഷം ഞാനെവിടുന്നുണ്ടാക്കാനാ? ഇനിയിപ്പോ പത്ത് പുത്തൻ
പാർട്ടിക്കാർക്ക് കൊടുത്തായാലും വേണ്ടീല്ല." 
"അതെ, മലനാട് പാർട്ടിയിലെ ജോയിച്ചൻ വിചാരിച്ചാൽ നടക്കും. ഒറപ്പാ.. " ശോശക്കുട്ടി തറപ്പിച്ച് പറഞ്ഞു. 
"ഉം, ഇനി നാളെയാവട്ടെ, നല്ല ക്ഷീണം, ഒന്നു കിടക്കട്ടെ.."


        അപ്പന്റെ ചാരുകസേര ഇപ്പോഴും പൊന്നു പോലെ മൈക്കിൾ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. പോളീഷൊക്കെ ചെയ്ത്, കാലാകാലം തുണിയും വടിയുമൊക്കെ മാറ്റി, ഇപ്പോഴും പുത്തനായിത്തന്നെ സൂക്ഷിച്ച് വെച്ചിരിക്കുന്നു. അതിൽ കിടക്കുമ്പോൾ അപ്പന്റെ സാന്നിദ്ധ്യവും ചുരുട്ടിന്റെ മണവും മൈക്കിളിനു അനുഭവിക്കാൻ
സാധിക്കാറുണ്ട്. 
"നാളെ ജോയിച്ചനെ കാണാൻ പോകണം. കാലുപിടിച്ചിട്ടാണെങ്കിലും സാംഗ്ഷൻ വാങ്ങിയെടുക്കണം."  ഓരോന്നാലോചിച്ച് മൈക്കിള്‍ ആ കസേരയിൽ കിടന്നു.

               
        "ഹോ, ഈ ജൂലൈ മാസത്തിലും എന്തൊരു ചൂടാണിത്.." ചൂടിനെ മനസ്സു നിറഞ്ഞു ശപിച്ച് കൊണ്ട് ജെസിബിയുടെ ഡ്രൈവര്‍  അയാളുടെ കാബിനിലേക്ക് കയറി. പണ്ട് ഈ കുന്നിനു സമീപത്തായി മഴക്കുഴിയുണ്ടായിരുന്ന കാര്യം മൈക്കിള്‍ ഓര്‍മിച്ചു. കാലം വളരെ മുന്നോട്ട് പോയിരിക്കുന്നു. തുള്ളിക്കൊരു കുടം പെയ്ത മഴയിന്നെവിടെ? ഇടവപ്പാതിയും കർക്കട മഴയും വഴിമറന്ന് എങ്ങോ പോയിരിക്കുന്നു. മഴനനഞ്ഞിനി എന്ന് നടക്കാനാകും. വെറുതേ മാനത്തേക്കൊന്നു നോക്കി മൈക്കിൾ നെടുവീർപ്പിട്ടു.

           ജെ സി ബിയുടെ യന്ത്രപ്പല്ലുകൾ മണ്ണിലേക്കാഴ്ന്നിറങ്ങുന്നത് നിർവ്വികാരതയോടെ മൈക്കിൾ വീക്ഷിച്ചു കൊണ്ട് നിന്നു. യന്ത്രക്കൈയാൽ വാരിക്കൂട്ടിയിടുന്ന മണ്ണു കൊണ്ടു പോകാനുള്ള ടിപ്പർ  വിളിക്കാനായി ഫോണെടുത്ത് വളരെ സാവധാനം മൈക്കിൾ മുന്നോട്ട് നടന്നു. നമ്പർ ഡയൽ ചെയ്തു  മുന്നോട്ട് നടന്ന അയാൾ ഒരിക്കൽ കൂടെ തിരിഞ്ഞു നോക്കി. വന്യമായി മുരണ്ടുകൊണ്ടിരുന്ന യന്ത്രഭീകരനെ അയാൾക്കപ്പോഴവിടെ ദൃശ്യമായില്ല. പകരം ഉയർന്നു പൊങ്ങുന്ന
ചെമ്മണ്ണ്. കട്ട പിടിച്ച പൊടി തെല്ലൊന്നൊതുങ്ങവേ  കണ്മുന്നിൽ പരന്നു
കിടക്കുന്ന മരുഭൂമി കണ്ടയാൾ ഞെട്ടി! നാസാരന്ധ്രങ്ങളിലേക്ക് തുളഞ്ഞു കയറിയ മണ്ണിന്റെ ഗന്ധം തലച്ചോറിനെ രണ്ടായി പിളർത്തിയതു പോലെ തോന്നി.   ഭീതിയോടെ പിന്തിരിഞ്ഞു നടക്കാനാഞ്ഞ അയാളുടെ പാദങ്ങൾക്കു മുന്നിൽ അപ്പന്റെ മുഖം തെളിഞ്ഞു വന്നു. ഒരിറ്റു വെള്ളത്തിനായി കേഴുന്ന ഔതയുടെ വിറയ്ക്കുന്ന  ചുണ്ടുകൾ! പെട്ടെന്നവ പഴയ മഴക്കുഴിയായി രൂപാന്തരം പ്രാപിക്കുന്നത് ഭീതിയോടെ മൈക്കിൾ നോക്കി നിന്നു. ആ ചുണ്ടുകൾക്കിടയിലേക്ക് മലവെള്ളം കുത്തിയൊലിച്ച് വരുന്നതുപോലെ പൂഴിമണൽ വന്നു വീണുകൊണ്ടിരുന്നു.  തളർച്ചയോടെ മണ്ണിലേക്ക് മുട്ടുകുത്തിയിരുന്ന അയാളുടെ തൊണ്ട വരണ്ടു. വേദനയോടെ ജോസുകുട്ടിയെ വിളിക്കാൻ ശ്രമിച്ച മൈക്കിളിന്റെ
ശബ്ദം കണ്ഠത്തിൽ കുരുങ്ങുന്നത് നിസ്സഹായതയോടെ അയാളറിഞ്ഞു. നാവു നനയ്ക്കാനൊരിറ്റു ദാഹജലത്തിനായി മൈക്കിൾ ആകാശത്തേക്ക് ദയനീയമായി നോക്കി. പെയ്യില്ലെന്ന്  ശഠിച്ചു നിന്ന മഴ മേഘങ്ങൾ കനിവ് കാട്ടിയത് പോലെ! ഒന്നുരണ്ടു തുള്ളികൾ മൈക്കിളിന്റെ ശരീരത്തിലേക്ക് പതിച്ചതയാൾ തെല്ലൊരാശ്വസത്തോടെ അറിഞ്ഞു. ചെറു തുള്ളികൾ ശക്തി പ്രാപിക്കുന്നതും ഉടലിനെയാകെ തണുപ്പിക്കുന്നതും തെല്ലൊരു കുളിരോടെ മൈക്കിളനുഭവിച്ചു. നിർവൃതിയോടെ  കണ്ണുകളയാൾ ഇറുക്കിയടച്ചു.

ഡ്രൈവറുടെ ഉച്ചത്തിലുള്ള വിളി കേട്ട് ഓടി വന്ന ജോസുകുട്ടി, ദേഹമാകെ പൊടിയിൽ മുങ്ങി കിടക്കുന്ന അപ്പന്റെ  രൂപം കണ്ടു
സ്തബ്ധനായി.  കൈത്തണ്ടയിൽ അപ്പനെ കോരിയെടുക്കുമ്പോൾ, വാടിയ ചേനത്തണ്ടു പോലെ കിടന്ന മൈക്കിളിന്റെ ശരീരത്തിനു മഞ്ഞുകട്ടയുടെ തണുപ്പായിരുന്നു!



വര ... കാർട്ടൂണിസ്റ്റ് ഷാജി മാത്യൂ.

ജൂൺലക്കം ഇമഷി ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിച്ച കഥ

www.emashi.blogspot.in

Saturday, March 23, 2013

സുഖാന്ധ്യം...

മദ്ധ്യാഹ്നത്തിൽ കണ്ണിനനുഭവപ്പെട്ടിരുന്ന വേദനയ്ക്കു തെല്ലു ശമനം തോന്നിയത് പോലെ. ഇരുളിൽ നിന്നു മെല്ലെ മോചനം നേടിവരുന്നുവെന്ന യാഥാർത്ഥ്യം  മനസ്സും ശരീരവും ഉൾക്കൊണ്ട് തുടങ്ങിയിരിക്കുന്നതേയുള്ളൂ. സ്പർശിച്ച് മാത്രം മനസ്സിലാക്കിയിരുന്നതൊക്കെ കണ്ട് മനസ്സിലാക്കി പഠിക്കണമെന്ന്  സേവ്യർ ഡോക്ടർ പറഞ്ഞത് അത്ഭുതത്തോടെയാണു ശ്രവിച്ചത്. കാണുന്നതിന്റെയൊന്നും പേരു മനസ്സിലേക്ക് വരുന്നതേയില്ല, സ്പർശനം തന്നെ ശരണം. പഴങ്ങളുടെയൊക്കെ പേരു പഠിച്ചത് പോലെ പതിയെ എല്ലാം പഠിക്കാമെന്നുള്ള സേവ്യർ ഡോക്ടറിന്റെ വാക്കുകൾ പകർന്നു തന്ന ആത്മവിശ്വാസം ചില്ലറയല്ല. 


ശസ്ത്രക്രിയ കഴിഞ്ഞു  ശ്രീഹരിയെ പയസ്ഗാർഡനിലേക്ക് മാറ്റിയത് സേവ്യർ ഡോക്ടറിന്റെ തീരുമാനമായിരുന്നു. അതൊരു ആശുപത്രിയാണെന്നവനൊരിക്കലും തോന്നിയിരുന്നില്ല. സ്വച്ഛന്ദമായ അന്തരീക്ഷം. ശലഭങ്ങൾ പാറിക്കളിക്കുന്ന പൂന്തോട്ടവും, നൃത്തം വെക്കുന്ന ജലധാരയും, വിവിധ നിറത്തിലുള്ള ചെടികളും, മനോഹരമായ പുൽത്തകിടിയും കൺകുളിർക്കെ കണ്ട് ഓരോ നിമിഷവും ശ്രീഹരി കാഴ്ചയുടെ ശീതളിമ ആസ്വദിക്കുകയായിരുന്നു. പുൽനാമ്പുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ജലകണികകൾക്ക് വരെ ഒരു കഥ പറയാനുണ്ടെന്ന് തോന്നി അവനു. തൊട്ടും തലോടിയും ശ്രവിച്ചും മാത്രം മുമ്പോട്ട്  പോയിരുന്ന അവന്റെ ജീവിതം കാഴ്ചയുടെ വിശാലതയിലേക്ക് മിഴിതുറന്നിരിക്കുന്നു. 

 ലോണിലൂടെ നടക്കുമ്പോൾ മനസ്സ് ആഹ്ലാദത്തിൽ തിരതള്ളുകയായിരുന്നു. നീണ്ട ഇരുപത്തി നാലു വർഷങ്ങൾ. വർണ്ണങ്ങളുടെ ലോകത്ത് നിന്ന് പടിയിറക്കപ്പെട്ട ജന്മമായി അലയാനായിരുന്നു വിധി. നിരാശയുടെ തീരാദുഖത്തിൽ നിന്നും, ഇക്കഴിഞ്ഞ വാരത്തിൽ കാഴ്ചയുടെ സൗന്ദര്യത്തിലേക്ക് മടങ്ങിവരാൻ കഴിഞ്ഞതിനു ആരോടൊക്കെയാണീശ്വരാ നന്ദി പറയേണ്ടത്. ഡോക്ടർ  പകർന്നു തന്ന ധൈര്യം, കൂട്ടുകാർ തന്ന ആത്മവിശ്വാസം.   *വൈറ്റ് കേനില്ലാതെയുള്ള നടത്തം ആസ്വദിച്ചു കൊണ്ടയാൾ ലോണിലൂടെ മെല്ലെ മുന്നോട്ട് നീങ്ങി.

അറ്റൻഡർ സുകുമാരന്റെ വിളി ശബ്ദം കാതിൽ വീഴവേ ശ്രീഹരി തിരിഞ്ഞു നോക്കി.
"മോൻ മഴവില്ലു കണ്ടിട്ടില്ലല്ലോ, വരൂ സുകുമാരൻ കാണിച്ച് തരാം." ലോണിന്റെ പടിഞ്ഞാറെ ഭാഗത്തേക്ക് കൈപിടിച്ച് വലിച്ച അയാളുടെ പിറകേ ശ്രീഹരി വേഗത്തിൽ നടന്നു നീങ്ങി.
"ദാ .. അതാണു മഴവിൽ.." ആകാശത്ത് വിരിഞ്ഞു നിൽക്കുന്ന വർണ്ണ വിസ്മയം. സപ്തവർണ്ണങ്ങളുടെ മായാജാലം കണ്മുന്നിൽ. വിടർന്ന മിഴികളിൽ സന്തോഷത്തിന്റെ പൂത്തിരികൾ മിന്നുന്നത് കണ്ട് സുകുമാരൻ പുഞ്ചിരിച്ചു.  "ഏറിയാൽ ഒരാഴ്ച കൂടെയല്ലേയുള്ളൂ മോനെ ഡിസ്ചാർജ്ജ് ചെയ്യാൻ. അതിനു ശേഷം കാണാനാഗ്രഹിക്കുന്നതൊക്കെ മനസ്സ് നിറച്ച് കാണാമല്ലോ." അതെ ഈ ലോകത്തെ കാഴ്ചകൾ മുഴുവൻ കാണണം. വർണ്ണങ്ങളെല്ലാം ആസ്വദിക്കണം,  ഇരമ്പൽ മാത്രം കേട്ടു പരിചയിച്ച കടലിനോട് മുഖാമുഖം നടത്തണം, അരയന്നങ്ങളൊഴുകി നീങ്ങുന്ന താമരപൊയ്കയരികത്ത് കുളിർകാറ്റേറ്റ് വൈകുന്നേരങ്ങളിൽ വിശ്രമിക്കണം,  ശ്രീ പത്മനാഭ സന്നിധിയിൽ പോയി തൊഴണം. ശ്രീഹരി ഒന്നൊന്നായി മനസ്സിൽ കുറിച്ചു. അതിരുകളില്ലാത്ത ലോകത്തിലേക്കൊരു പക്ഷിയെപ്പോലെ  പറക്കാനയാൾ കൊതിച്ചു.

"സൂര്യപ്രകാശമധികം കണ്ണിൽ നേരിട്ട് തട്ടാതെ ശ്രദ്ധിക്കണം, കണ്ണട കുറച്ച് നാളേയ്ക്ക് ഉപയോഗിച്ചേ മതിയാവൂ.. കണ്ണിനധികം സ്ട്രെയിൻ നൽകുന്ന ഒന്നും ചെയ്യരുത്.." സേവ്യർ ഡോക്ടറിന്റെ സ്നേഹസമൃണമായ ഉപദേശം ശ്രവിച്ചു കൊണ്ടനുസരണയുള്ള കുട്ടിയെപോലെ അയാളിരുന്നു. ഡോക്ടറുടെ മുറിയിൽ നിന്ന്, സാധനങ്ങൾ പായ്ക്ക് ചെയ്തു കൊണ്ടിരുന്ന സുകുമാരന്റെ സമീപത്തേക്ക് ശ്രീഹരിയെത്തി. "ഈ വടിയിനി മോനു വേണോ..?" വൈറ്റ്കെയിൻ ഉയർത്തിപിടിച്ച് കൊണ്ടയാളുടെ ചോദ്യം. തമസ്സിന്റെ ലോകത്ത് തനിക്ക് കൂട്ടായിരുന്ന ആ വടി ഉപേക്ഷിക്കാൻ ശ്രീഹരിയുടെ മനസ്സനുവദിച്ചില്ല. സാവധാനം അതും മടക്കി പെട്ടിയുടെ ഒരു ഭാഗത്ത് വെച്ചു. വെളുത്ത അംബാസ്സിഡർ കാർ പയസ് ഗാർഡന്റെ പോർച്ചിൽ എത്തുന്നത് വരെ അയാൾ ജനാലയ്ക്ക് വെളിയിലൂടെ പുറത്തേക്ക് മിഴികൾ പായിച്ചിരുന്നു.

ശക്തമായ ഒരു കുലുക്കമാണു ശ്രീഹരിയെ മയക്കത്തിൽ നിന്നുണർത്തിയത്. നിർത്തിയ കാറിനു പുറത്തൊരു ജനക്കൂട്ടം. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് കോപാകുലരായ ജനക്കൂട്ടം മുന്നോട്ട് നീങ്ങുകയാണു, ഉയർന്നു കണ്ട പ്ലാക്കാർഡുകളിൽ ഒരു പെൺകുട്ടിയുടെ ചിത്രം. രമ്യയുടെ കൊലപാതകിയെ അറസ്റ്റു ചെയ്യാൻ വൈകുന്നതിലുള്ള പ്രതിഷേധമാണു, ഡ്രൈവറുടെ വാക്കുകൾ അയാളുടെ കർണ്ണങ്ങളിലേക്ക് വീണു. സമീപത്തുകൂടെ പോകുന്ന റയിൽവേ ട്രാക്കിലേക്ക് മിഴികളെറിഞ്ഞ ശ്രീഹരിയുടെ മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങി. ഫ്ലാറ്റിലെത്തുന്നത് വരെ പ്ലാക്കാർഡിൽ കണ്ട പെൺകുട്ടിയുടെ ചിത്രം അയാളുടെ മനസ്സിനെ മഥിച്ചു കൊണ്ടേയിരുന്നു.

ഫ്ലാറ്റിൽ ഏകാന്തത ഒരു ചിതല്പുറ്റു പോലെ വളർന്നു നിന്നു. ശീതികരിച്ച മുറിയുടെ നനുത്ത തണുപ്പിൽ നിന്നു പുറത്ത് കടന്ന അയാൾ ബാൽക്കണിയിലേക്ക് ഇറങ്ങി. വരണ്ട കാറ്റ് ശ്രീഹരിയെ ചുറ്റി കടന്നു പോയി.  ഒരു പ്രാവിന്റെ കുറുകൽ കേട്ടയാൾ മെല്ലെ തിരിഞ്ഞു നോക്കി. മിനുമിനുത്ത തൂവലോട് കൂടിയ ഒരു വെള്ളരിപ്രാവ്. ബാൽക്കണിയിൽ അവളെപ്പോൾ കൂടു കൂട്ടി. ശ്രീഹരിയെ തെല്ലും ഗൗനിക്കാതെ ബാൽക്കണിയുടെ കൈവരിയിൽ കയറി അവൾ ഇരുപ്പുറപ്പിച്ചു. പഞ്ഞിക്കെട്ടു   പോലെ രോമമുള്ള വെളുത്ത പൂച്ചയും, ആ പ്രാവുമായിരുന്നു ആ ദിനങ്ങളിൽ ശ്രീഹരിയുടെ ചങ്ങാതിമാർ.

അന്നു വൈകുന്നേരത്തെ കാഴ്ചകളാസ്വദിച്ചു കൊണ്ടയാൾ തെരുവിലൂടെ നീങ്ങി. ഇറച്ചിക്കടയുടെ മുന്നിൽ നല്ല തിരക്കപ്പോഴും ഉണ്ടായിരുന്നു. എതിരെ നടന്ന് വന്നുകൊണ്ടിരുന്ന ഒരമ്മയും ചെറിയ പെൺകുട്ടിയും. ആ കൊച്ചു പെൺകുട്ടി അയാളുടെ ശ്രദ്ധയാകർഷിച്ചു. എണ്ണമയം തീരെയില്ലാത്ത മുടി ചുവന്ന റിബണാൽ കെട്ടിവെച്ചിരിക്കുന്നു. അഴുക്കു പുരണ്ടതാണെങ്കിലും ഓമനത്തമുള്ള മുഖം.  ആ കുട്ടിയെ നോക്കി പുഞ്ചിരിച്ചു കൊണ്ടയാൾ മുന്നോട്ട് നീങ്ങി.  സന്ധ്യ മയങ്ങി തുടങ്ങി. ഒരു പൊതി കപ്പലണ്ടി വാങ്ങി കൊറിച്ചു കൊണ്ടല്പനേരം കൂടെ അയാൾ പാർക്കിലെ ബെഞ്ചിലിരുന്നു. കമിതാക്കളൊക്കെ അരങ്ങൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു. നെറ്റിയിൽ വലിയ പൊട്ടു തൊട്ട സ്ത്രീ അടുത്ത് വന്നിരുന്നപ്പോൾ അയാൾ മെല്ലെയെഴുന്നേറ്റു. തിരികെ നടക്കവേ ആ കുട്ടിയുടെ മുഖം തിരഞ്ഞു കണ്ണുകൾ വൃഥായലഞ്ഞു.

നടത്തയവസാനിപ്പിച്ച് ഫ്ലാറ്റിലെത്തുമ്പോൾ ഇരുട്ടിത്തുടങ്ങി. വാതിൽ മെല്ലെത്തുറന്നകത്ത് കയറുമ്പോൾ മുറിയിലനുഭവപ്പെട്ട ഗന്ധം അയാളെ വല്ലാതെ ഭീതിപ്പെടുത്തി.  വെള്ളരിപ്രാവിന്റെ ദയനീയ കുറുകൽ കാതിൽ വീണതയാളുടെ ഹൃദയമിടിപ്പ് വേഗത്തിലാക്കി. രക്തമിറ്റു വീഴുന്ന ഉടലോടെയവൾ. നാവിൽ പുരണ്ട ചോരയുമായി അടുത്തേക്കോടി വന്ന പൂച്ചയെ വെറുപ്പോടെ അയാൾ കാലുകൊണ്ട് തട്ടിയകറ്റി. വിങ്ങുന്ന മനസ്സോടെ വെള്ളരിപ്രാവിനടുത്തേക്ക് നടന്ന അയാളവിടെയാ പിഞ്ചുപെൺകുട്ടിയുടെ മുഖം കണ്ടു ഞെട്ടി പിന്മാറി. ചേതനയറ്റ ശരീരത്തിലുടനീളം നഖപ്പാടുകൾ. കയ്യിൽ പുരണ്ട ചോരയുടെ നിറമെന്തേ കറുപ്പായി.   കാഴ്ചയുടെ, സൗഭാഗ്യത്തിന്റെ, വർണ്ണങ്ങളുടെ ലോകത്തെ പഴിച്ചുകൊണ്ട് മുറിയുടെ മൂലേക്ക് നിരങ്ങി മാറിയിരുന്ന ശ്രീഹരിക്ക് തന്റെ കാഴ്ച മങ്ങിമങ്ങി ഇല്ലാതാകുന്നത് മനസ്സിലായി. ഇരുട്ടിനെ വീണ്ടും സ്നേഹിക്കാൻ പാകപ്പെടുത്തിയ മനസ്സുമായി  തന്റെ വൈറ്റ്കേനെവിടെയെന്ന് സന്തോഷത്തോടെ ചിന്തിച്ചു കൊണ്ടയാൾ മെല്ലെയെഴുന്നേറ്റു.


*വൈറ്റ് കേൻ...   കാഴ്ചയില്ലാത്തവർ ഉപയോഗിക്കുന്ന ഒരു പ്രത്യേകതരം വടി.

സുഖാന്ധ്യം... അന്ധതയുടെ സുഖം.
 










Saturday, March 2, 2013

നിദ്രാനന്തരം.....


"പകലു മുഴുവൻ പോത്തു പോലെ കിടന്നൊറങ്ങീട്ട് രാത്രീലെറങ്ങുവാ.. " ഇറയത്ത് നിന്ന് രാധമ്മ ചിറി കോട്ടി.  "എന്റെ തലവിധി, ഇതുപോലൊരു മുതുകള്ളനെയാണല്ലോ ദൈവേ എന്റെ തലേൽ കെട്ടിവെച്ചത്.."  അവൾ നിർത്താനുള്ള ഭാവമില്ല.
ഇടതൂർന്ന മുടിയിലൂടെ അലസമായി വിരലു കോർത്തു കൊണ്ട് മണിയൻ വേലി കടന്ന് ഇടവഴിയിലേക്കിറങ്ങി.  ഈ കർക്കിടകത്തിൽ വറുതി തന്നെ. തുള്ളിക്കൊരു കുടം പെയ്യുന്ന മഴയൊന്നു തോർന്നിട്ട് വേണ്ടേ പുറത്തോട്ടിറങ്ങാൻ.   അറിയാവുന്ന ദൈവങ്ങളെ മുഴുവൻ വിളിച്ചിട്ടാ ഇന്നൊന്ന് തോർന്ന് കിട്ടിയത്. പലതുമാലോചിച്ച് മണിയൻ മുന്നോട്ട് നടന്നു.
കണ്ടത്തിന്റെ ഓരത്ത് കൂടെ നടക്കുമ്പോൾ വീശിയടിച്ച തണുത്ത കാറ്റ് ശരീരത്തെ തഴുകി കടന്ന് പോയപ്പോൾ ചെറിയ കുളിരു തോന്നി മണിയനു്.  കാലിനെ തൊട്ട് എന്തോ കടന്നു പോയി. നീർക്കോലിയോ ചേരയോ..നോക്കാൻ നിന്നില്ല. കണ്ടത്തിൽ നിന്ന് മാക്രികളുടെ ചെറിയ കരച്ചിൽ കേൾക്കാം. ഷാപ്പിലെ  ഗോവിന്ദേട്ടൻ കഴിഞ്ഞ ദിവസവും മാക്രിയെ പിടിച്ചോണ്ട് ചെല്ലാൻ പറഞ്ഞതാ, മെനക്കെട്ട പരിപാടി, വേറേ പണിയില്ല.
കണ്ടത്തീന്ന് തോട്ടിലോട്ട് തുറന്ന് വെച്ചിരിക്കുന്ന തൂമ്പിൽ അക്കരേലെ ദേവസ്സി കൂട് കൊണ്ട് വെക്കാറു പതിവാ. ഒന്നു പൊക്കി നോക്കീട്ട് തന്നെ കാര്യം. ചില സമയത്ത് നല്ല വരാലും, കാരിയുമൊക്കെ കുടുങ്ങിക്കിടക്കും. വെച്ചത് ദേവസ്സിയാണെങ്കിലും പൊക്കാൻ മണിയൻ വേണം.  രാവിലെ ചന്തയിലേക്ക് മീനും കൊണ്ട് ദേവസ്സീടെ മുന്നിലൂടെ പോകുമ്പോ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നാറുണ്ട് മണിയനു്.  കൂട് പൊക്കി നോക്കി പിറുപിറുക്കുന്ന ദേവസ്സിയുടെ മനസ്സിലെന്താവും? താനാണു പൊക്കുന്നതെന്നു് ഇതുവരെ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു പാവം.
തൂമ്പിനു സമീപം പതിയെ കുത്തിയിരുന്നു. ചുറ്റുപാടും ഒന്നു നോക്കി, എങ്ങും ഇരുട്ട് തന്നെ, ഒരു ബീഡിക്കുറ്റിയുടെ വെളിച്ചം പോലുമില്ല. ഈ സമയത്ത് കാലൻ പോലും ചുരുണ്ടു കൂടി കിടന്നുറക്കമായിരിക്കും. ആയാസപ്പെട്ട് കൂടു വലിച്ച് കരക്ക് കയറ്റി വെച്ച് ആകെയൊന്ന് പരതി നോക്കി. ഒരു പരൽക്കുഞ്ഞു പോലുമില്ല.  ഭഗവതീ, എന്തൊരു പരീക്ഷണം. ഇനിയെന്ത് ചെയ്യും? ഒരു തെങ്ങിൽ  കയറി രണ്ട് തേങ്ങയിടാൻ പോലും പറ്റില്ല. ആകെ വഴുക്കി കിടക്കുകയാവും മഴ പെയ്ത്. കള്ളക്കർക്കടക വികൃതികൾ.
 കയ്യിലെന്തെങ്കിലും ഇല്ലാതെ പെരേലോട്ട് കേറി ചെന്നാലവൾ ഒരു സമാധാനോം തരില്ല. ഇന്നലെയും മിനിയാന്നും ഇതേപോലെ തന്നെ, കാര്യമായി ഒന്നും തടഞ്ഞില്ല, വെറും കയ്യോടെ ചെല്ലേണ്ടെന്ന് കരുതി ഒരു മൂട് കപ്പ പൊക്കിക്കൊണ്ട് കൊടുത്തു.
ഇന്നുമെങ്ങനെ വീണ്ടും കപ്പ..??  പാലത്തിന്റെ മൂട്ടിലിരുന്ന് മണിയൻ അല്പ നേരം ചിന്തിച്ചു.



 സമയം രണ്ട് മണി കഴിഞ്ഞിരിക്കുന്നു, കുര്യച്ചനുറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഫലം തഥൈവ. എത്ര നാളായി മനസ്സമാധാനത്തോടെ ഒന്നുറങ്ങീട്ട്.
എതിർപാർട്ടിയുടെ മുഖപത്രത്തിലെ പ്രധാന വാർത്ത ഇന്നും അത് തന്നെ. കൂടെ നിൽക്കുന്നവർക്ക് വരെ സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്. മോന്തക്കിട്ടൊന്ന് പൊട്ടിക്കാൻ തോന്നും ലവന്മാരുടെ പെരുമാറ്റം കാണുമ്പോൾ. ഒന്നു വീഴാൻ കാത്ത് നിൽക്കുകയാണു ചാടിക്കയറാൻ. നേതൃത്വം ഇനിയെപ്പോഴാണോ രാജിവെക്കാൻ പറയുക. തിരുനെല്ലിയിലെ തോട്ടത്തിനു് അഡ്വാൻസ് കൊടുത്തതേ ഉള്ളൂ. ഒന്നെഴുതിയെടുക്കുന്നത് വരെ ഈ പഞ്ചായത്തിന്റെ പ്രസിഡണ്ടായിട്ടിരുന്നേ മതിയാവൂ.
 രാവിലെ തന്നെ സത്യനേശനെയും കൂട്ടി പാലായ്ക്കൊന്ന് പോകണം. കൊച്ചൗസേപ്പിനെ കണ്ട് കാര്യങ്ങളൊക്കെ ഒന്നു കൂടി പറഞ്ഞുറപ്പിക്കണം. കുര്യച്ചൻ താഴേക്കു നോക്കി, മറിയാമ്മ പോത്ത് പോലെ കിടന്നുറങ്ങുന്നു. അവൾക്കൊണ്ടോ വല്ല ആധിയും. പതിയെ കട്ടിലിൽ നിന്നെഴുന്നേറ്റ കുര്യച്ചൻ ഒച്ചയുണ്ടാക്കാതെ വരാന്തയിലേക്കിറങ്ങി. തെക്കു നിന്ന് വീശിയടിക്കുന്ന തണുത്ത കാറ്റ് ശരീരത്തെ തണുപ്പിക്കുന്നുവെങ്കിലും മനസ്സ് തണുപ്പിക്കാൻ പര്യാപ്തമായിരുന്നില്ല. വരാന്തയിലൂടെ കുര്യച്ചൻ ഉലാത്താൻ തുടങ്ങി. എവിടെയാണു പാളിയത്, എല്ലാം കഴിഞ്ഞിട്ടെത്ര വർഷമായി, എന്നിട്ടും ദുർഭൂതം പോലെ... ആരോടാണൊന്ന് മനസ്സ് തുറക്കുക.
 അവസാനത്തെ വലികൂടെ ആഞ്ഞു വലിച്ചിട്ട് ബീഡിക്കുറ്റി വിരലുകൾക്കിടയിൽ വെച്ച് ഒരു പ്രത്യേക രീതിയിൽ വെള്ളത്തിലേക്ക് തെറുപ്പിച്ചു വിട്ടിട്ട് മണിയനെഴുന്നേറ്റു. പരിപൂർണ്ണ നിശ്ശബ്ദതയെ ഭേദിച്ച് പേരറിയാത്ത ജീവികളുടെ ചില ശബ്ദങ്ങൾ മാത്രം ഇടയ്ക്കിടെ കേൾക്കാം. കാലുകൾ നീട്ടി വെച്ച് നല്ല വേഗത്തിൽ നടന്നു. പത്ത് മിനിറ്റു കൊണ്ടയാൾ കുര്യച്ചന്റെ വീടിനു പിന്നിലെത്തി. ആയാസപ്പെട്ട് മതില് ചാടി കുര്യച്ചന്റെ പറമ്പിലെത്തിയ മണിയൻ ഒരു ദീർഘനിശ്വാസം വിട്ടിട്ട് അടുക്കള വാതിൽ ലക്ഷ്യമാക്കി നീങ്ങി. പുറത്തൊന്നും ഒരു പാത്രം പോലും കാണാനില്ല. ഒരു അലുമിനിയം ബക്കറ്റെങ്കിലും തടഞ്ഞിരുന്നെങ്കിൽ ചളുക്കി വിൽക്കാമായിരുന്നു. അടുക്കള വാതിലിൽ തള്ളി നോക്കിയ മണിയനു നിരാശ രുചിക്കേണ്ടി വന്നു. പഴയ തടിയുടെ വാതിൽ, തള്ളി നോക്കീട്ട് ഒരനക്കവുമില്ല.
 കുളിമുറിയുടെ വാതിൽ തുറന്നു കിടക്കുന്നു. സമാന്യം വലുപ്പമുള്ള ഒരു ബക്കറ്റ്. അലുമിനിയത്തിന്റെ തന്നെ. ബക്കറ്റുമായി മുറ്റത്തേക്ക് നടന്ന മണിയന്റെ കണ്ണ് കൊച്ച് വരാന്തയിലിരുന്ന ഓട്ട് കിണ്ടിയിലുടക്കി. സന്തോഷത്തോടെ കിണ്ടിയെടുത്ത് ബക്കറ്റിലാക്കി ഗേറ്റ് ലക്ഷ്യമാക്കി നടന്ന മണിയനൊരു ഞരക്കം കേട്ട പോലെ. തിരിഞ്ഞു നോക്കിയ മണിയന്റെ കണ്ണിൽ തിണ്ണയിലെ ചാരു കസാലയിലൊരനക്കമാണു പെട്ടത്. ഓടാൻ തോന്നിയില്ല. അടുത്തേക്ക് ചെന്ന മണിയനു നെഞ്ചത്ത് കൈ വെച്ച് വെള്ളത്തിനായി കേഴുന്ന കുര്യച്ചനെ മനസ്സിലായി. നിമിഷനേരം കൊണ്ട് കിണറ്റിൽ നിന്ന് കിണ്ടി നിറയെ വെള്ളവുമായി മണിയൻ കുര്യച്ചന്റെ സമീപത്തെത്തി. തുറന്ന വായിലേക്ക് വെള്ളമിറ്റിച്ച് നെഞ്ച് പതിയെ തടവി കൊടുത്തു. തെല്ലൊരാശ്വാസത്തോടെ, നന്ദിയോടെ മണിയനു നേരെ മിഴികൾ പായിച്ചു കുര്യച്ചൻ. വീട്ടുകാരെ വിളിക്കാനാഞ്ഞ മണിയനെ കയ്യുയർത്തി തടഞ്ഞു. പൊയ്ക്കൊള്ളാൻ ആംഗ്യം കാണിച്ചപ്പോൾ പോകാതെയിരിക്കാൻ മണിയനു കഴിഞ്ഞില്ല.
 വീടിനു പുറത്തിറങ്ങിയ മണിയൻ കയ്യിലിരുന്ന ഓട്ട് കിണ്ടിയെടുത്ത് വീടിനു നേരേ വലിച്ചെറിഞ്ഞു. മേൽക്കൂരയിൽ തട്ടി താഴേക്ക്  വീണ ഓട്ട് കിണ്ടി നല്ല ശബ്ദം തന്നെയുണ്ടാക്കി. വിളക്കുകൾ തെളിയുന്നതും, കരച്ചിലും വിളിയും അകമ്പടിയായി വരുന്നതും അവിടെ നിന്നു മണിയൻ കണ്ടു.
 മഴമാറി നിന്ന ഒരു പകൽ. ചായ്പിലെ കയറു കട്ടിലിൽ ചുരുണ്ടുകൂടി കിടന്നിരുന്ന മണിയൻ വിളികേട്ടെഴുന്നേറ്റു. തല ചൊറിഞ്ഞു പുറത്ത് വന്ന അയാൾ, പ്രസിഡണ്ടിനെ കണ്ട് ചെറുതായൊന്നു ചൂളി. രാധമ്മ കൊടുത്ത കട്ടൻ കാപ്പി മെല്ലെ കുര്യച്ചൻ ഊതിക്കുടിച്ചു. കുശലാന്വേഷണങ്ങൾക്കും നന്ദി പറച്ചിലിനും ശേഷം കുര്യച്ചൻ പോകാനിറങ്ങവേ മണിയനെ അടുത്തേക്ക് വിളിച്ച് തോളിൽ കയ്യിട്ട് വേലിക്കരുകിലേക്ക് നടന്നു.
 "എന്ത് തെറ്റു ചെയ്താലും പിടിക്കപ്പെടരുതെന്നാണു നമ്മുടെയൊക്കെ ആഗ്രഹം. പിടിക്കപ്പെടുന്ന തെറ്റുകൾക്കു നമ്മൾ കൊടുക്കേണ്ടി വരുന്ന വില നിർണ്ണയിക്കാനാവില്ല. ഞാനണിഞ്ഞിരിക്കുന്ന ഈ പൊയ്മുഖം ഇനി കൊണ്ടുനടക്കാൻ എനിക്ക് വയ്യ മണിയാ. ഇങ്ങനെയൊരു തീരുമാനം എടുത്തപ്പോഴേ ആദ്യം അറിയിക്കാൻ തോന്നിയത് നിന്നെയാ. ഞാനിറങ്ങട്ടെ മണിയാ..."
 പത്രത്താളുകളിൽ കണ്ട് മാത്രം പരിചയമുള്ള ചില മുഖങ്ങൾ കരച്ചിലടക്കാൻ വയ്യാതെ തന്റെ ചുറ്റിനും വട്ടമിടുന്നതായി മണിയനു തോന്നി. ആ തണുത്ത പകലിലും മണിയൻ വിയർത്തു. രാധമ്മയുടെ നോട്ടത്തിനു മറുപടി കൊടുക്കാതെ വീണ്ടും കയറു കട്ടിലിലേക്ക് ചുരുണ്ട്കൂടി, ഉടുത്തിരുന്ന മുണ്ട് പറിച്ച് തലവഴി മൂടി മണിയൻ  ഉറങ്ങാൻ ശ്രമിച്ചു.



ഫെബ്രുവരി ലക്കം ഇ മഷി മാഗസിനിൽ പ്രസിദ്ധീകരിച്ച കഥ.
www.emashi.blogspot.com

Tuesday, October 2, 2012

അവസാനത്തെ ബോട്ട്.....?

       ഉച്ചത്തിൽ നീട്ടിയുള്ള വിളി കേട്ടാണു മയക്കത്തിൽ നിന്നുണർന്നത്. ശബ്ദത്തിന്റെ മാധുര്യം കൊണ്ടുതന്നെ ആളെ മനസ്സിലായി, ആന്റപ്പൻ. ഇന്നെന്ത് തരികിടയും കൊണ്ടാണോ വരവ്. കഴിഞ്ഞ ആഴ്ച കപ്പ പൊക്കാൻ പോയതിന്റെ ക്ഷീണം ഇപ്പോഴുമുണ്ട്. രാഘവൻ മാഷിന്റെ  പുരയിടത്തിലെ പണിക്കാരോടിച്ചപ്പോൾ മുണ്ടും കയ്യിൽ ചുരുട്ടിപ്പിടിച്ചോടിയ ഓട്ടം മറക്കാറായിട്ടില്ല. ഇതെന്തു കുരിശാണോ, ചെന്നില്ലെങ്കിൽ ഇങ്ങോട്ട് കേറി വരും. സ്ഥാനം തെറ്റിക്കിടന്ന ഉടുമുണ്ട്  അരയിൽ ഉറപ്പിച്ച് കൊണ്ട് പുറത്തേക്കിറങ്ങി. ഒതുക്കുകല്ലിൽ ചന്തിയുറപ്പിച്ച് ആന്റപ്പൻ.

"എന്തൊരുറക്കാടാ തെണ്ടീ.., എത്ര വിളി വിളിച്ചു..നീയറിഞ്ഞില്ലേ കമലേൽ പടം മാറി., "

       പടം മാറിയെന്ന് കേട്ടപ്പോൾ തന്നെ അവനോടുള്ള ദേഷ്യം പകുതി പോയി. പടത്തിനു പോകുന്നത് ഞങ്ങളൊരുമിച്ച് തന്നെ. പടം മാറുന്ന അതേ ആഴ്ചയിൽ കണ്ടില്ലെങ്കിൽ വയറ്റീന്നു പോകാത്തതു പോലെയാണെന്നവൻ ഇടക്കിടക്ക് പറയാറുണ്ട്.

"വൈകിട്ട് ഞാൻ വരും , സെകന്റ് ഷോ കാണാം.." അവൻ നടന്നു കഴിഞ്ഞു.

       ആന്റപ്പനങ്ങനാ.,എന്തെങ്കിലും  ആലോചിച്ചുറപ്പിച്ച് വരും. കൂടെകൂടിക്കോണം. അല്ലെങ്കിൽ പുളിച്ചത് കേൾക്കേണ്ടി വരും. അവനെ പറഞ്ഞിട്ട് കാര്യമില്ല, രണ്ടു വയസ്സിനിളപ്പമാണെങ്കിലും ഇപ്പോഴെ സ്വന്തമായി അദ്ധ്വാനിച്ച് പണമുണ്ടാക്കാനായി അതി രാവിലെ മീഞ്ചന്തയിൽ കൊട്ടപിടിക്കാൻ പോകും. അവിടുത്തെ സംസാരശൈലിയും രീതിയും നല്ലോണമവനിലുണ്ട്. കൂടെ ചെല്ലാൻ വിളിക്കാറുണ്ടവൻ, അവിടുത്തെ നാറ്റം തീരെ പിടിക്കാത്തതു കൊണ്ടും ദുരഭിമാനം കൊണ്ടും ആ വഴിക്കു ചിന്തിച്ചില്ല.  ഇനിയെങ്കിലും എന്തെങ്കിലും പണിയെടുത്ത് ജീവിച്ചില്ലെങ്കിൽ ശരിയാവില്ല എന്നോർത്തിട്ടാ അടുത്തയാഴ്ച ചാക്കോച്ചായന്റെ വർക്ക്ഷോപ്പിൽ പണിക്കു ചെല്ലാമെന്ന് തീരുമാനിച്ചിരിക്കുന്നത്.

       ഏഴരമണിക്കു തന്നെ അവനെത്തി.  ചാരായത്തിന്റെ ഗന്ധമടിക്കുന്നുവോ എന്നു സംശയം.

      "എപ്പ തൊടങ്ങിയെടാ നിനക്കീ എടപാട്?" ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

     മറുപടി ഒരു ചിരിയിലൊതുക്കിയവൻ സൈക്കിളിൽ കേറാൻ തല കൊണ്ടാംഗ്യം കാണിച്ചു. നാട്ടുവഴി പിന്നിട്ട് ടാറിട്ട റോഡിലെക്കു. ശരപഞ്ജരത്തിലെ ജയന്റെ പോസ്റ്ററുകൾ മതിലിൽ നിറഞ്ഞിരിക്കുന്നു. പടമിന്നലെ വന്നതേയുള്ളൂ, തിരക്കുണ്ടാവും, എത്ര തിരക്കുണ്ടായാലും
ടിക്കറ്റെടുക്കാനവൻ മിടുക്കനാ. കരുതിയത് പോലെ ഒരുത്സവത്തിനുള്ള ആളൂകൾ, അതിനിടയിലൂടെ ഊളിയിട്ടവൻ ഇളം മഞ്ഞ കളറിലുള്ള രണ്ട് ടിക്കറ്റുമായെത്തി. ഇനിയുള്ള കാലം ജയൻ തന്നെ താരമെന്നുറപ്പിക്കുന്ന രീതിയിലോരോ സീനിനും കയ്യടി. തിരികെ വരുന്ന വഴിയും ആന്റപ്പൻ വാ തോരാതെ ജയനെന്ന താരത്തെ പുകഴ്ത്തിക്കൊണ്ടിരുന്നു. പകുതി ദൂരം ചെന്നപ്പോൾ പെട്ടെന്ന് ടയർ വെടിതീർന്ന പോലൊരു ശബ്ദം കേട്ടു.

       പൊട്ടൽ കേട്ടത് കേളു മുതലാളീടെ അംബാസ്സഡർ സ്റ്റാർട്ടാക്കിയതാണെന്നു മനസ്സിലാക്കാൻ നിമിഷങ്ങളെടുത്തു.  പകച്ച് നിന്ന തന്നോട് റേഡിയേറ്റർ തകരാറെത്രയും പെട്ടെന്നു നോക്കാൻ ചാക്കോച്ചായാൻ പറഞ്ഞപ്പോളാണു സ്ഥലകാലബോധം വീണത്.
ഒരു മണിയായോ ആവോ, വർക്ക്ഷോപ്പിലെ റേഡിയോയിൽ നിന്ന് കേൾക്കുന്നത് രഞ്ജിനിയിലെ പാട്ടുകളല്ലേ.. പൂമാനമേ.....മമ്മൂട്ടിയുടെ പുതിയ സിനിമയിലെ ഗാനം. ആന്റപ്പനെ വൈകിട്ടൊന്നു കാണണം. അമ്മച്ചിയുടെ പരാതി കേട്ടു മടുത്തു. പലദിവസങ്ങളിലും അവൻ വീട്ടിൽ ചെല്ലാറില്ല, ഷാപ്പിൽ തന്നെ ഉറക്കം. പെണ്ണു കെട്ടിച്ചാൽ മാറുമെന്നെല്ലാവരും കരുതി. രണ്ടു കുട്ടികളുമായി, കുറച്ചു നാളത്തേക്കു നല്ല പിള്ളയായെങ്കിലും ആന്റപ്പൻ വീണ്ടും പഴയ പടി. രണ്ടു തവണ പോട്ട ധ്യാനകേന്ദ്രത്തിൽ കൊണ്ട് പോയെങ്കിലും ഫലം തഥൈവ.

       വർക് ഷോപ്പിൽ നിന്നല്പം നേരത്തെയിറങ്ങി ആന്റപ്പനെ തപ്പിനടന്നു. ഹൈദറാലിക്കാന്റെ ചായക്കടയുടെ പിറകിൽ ഒരു ചീട്ടുകളി കൂട്ടമുണ്ട്. ഊഹം തെറ്റിയില്ല, കണ്ടതേ വെളുക്കേചിരിച്ച് കൊണ്ടടുത്തു വന്നു. സിനിമയ്ക്കു പോയാലോ, അവന്റെ ഓഫർ സ്നേഹപൂർവം നിരസിച്ചു കൊണ്ട് തോളത്ത് കൈയിട്ട് ജെട്ടിയിലെക്കു നടന്നു.എവിടെ തുടങ്ങണമെന്നറിയാതെ, പറയാനുദ്ദേശിച്ചത് മുഴുവൻ തൊണ്ടയിൽ തങ്ങി നിന്നു.

"എനിക്കറിയാടാ നീയെന്താ പറയാൻ വരുന്നതെന്ന്. ഇനിയധികമൊന്നുമില്ല. ചങ്കും മത്തങ്ങയുമൊക്കെ പോയെന്നെനിക്കറിയാം." 
ഒട്ടും കുറ്റബോധമില്ലാതെ അവന്റെ സംസാരം. 
"എന്താടാ നീയിങ്ങനെ, നീ വിചാരിച്ചാലിതൊക്കെ നിർത്താൻ പറ്റില്ലേടാ?" എന്റെ ചോദ്യത്തിൽ വേദന കലർന്നിരുന്നു.
 ചിരിച്ചുകൊണ്ട് ജെട്ടിയിൽ നിശ്ചലമായിക്കിടന്നിരുന്ന ബോട്ടിലെക്ക് നോക്കിയിരുന്നതല്ലാതെ അവനൊന്നും പറഞ്ഞില്ല. എന്തായിരുന്നു അവന്റെ മനസ്സിൽ,.  ശ്മശ്രുക്കൾ വളർന്ന അവന്റെ മുഖത്തെ ഭാവം നിരാശയുടേതായിരുന്നു. എത്ര നേരം അങ്ങനെയിരുന്നുവെന്നറിയില്ല.
" പോകാം," അവൻ പതിയെ പറഞ്ഞു. 
"ഇന്നെങ്കിലും നീ നേരത്തെ ചെല്ലുമോ" പ്രതീക്ഷയില്ലെങ്കിലും വേറുതെ ചോദിച്ചു. വിളറിയ ഒരു ചിരിയെനിക്ക് സമ്മാനിച്ച് കൊണ്ടവൻ തലയാട്ടി.
ഏഴുമണിയുടെ ബോട്ട് യാത്രയാകുന്നതിനുള്ള ഹോറൺ മുഴങ്ങി.

      ഹോണിന്റെ ശബ്ദം കേട്ട്  ചാരുകസേരയിൽ നിന്ന് തലപൊക്കി നോക്കിയപ്പോ കൊച്ചാപ്പിയുടെ ലൂണാ വേലിക്കരുകിൽ. ഒറ്റനോട്ടത്തിൽ തന്നെ അവന്റെ  മുഖത്തെ വേദന വായിച്ചെടുക്കാൻ തനിക്കായി. അച്ചുവേട്ടാ നമ്മുടെ ആന്റപ്പൻ.... കൊച്ചാപ്പിക്ക് മുഴുമിപ്പിക്കാനായില്ല...








Sunday, September 23, 2012

ബട്ടണില്ലാത്ത നിക്കർ

         യ്യ., ഇനി വയ്യ. ഈ പീഢനങ്ങൾ മടുത്തു. ഇനിയൊന്നും കാത്തുനിൽക്കുന്നതിൽ അർത്ഥമില്ല. ഒളിച്ചോടുക തന്നെ. എങ്കിലേ ഇവറ്റകളോക്കെ ഒരു പാഠം പഠിക്കൂ. എത്രയെന്നു വെച്ചാ സഹിക്കുന്നത്. ഒന്നോ രണ്ടോ ദിവസത്തെ കാര്യമാണോ, ഈ അദ്ധ്യയന വർഷം തുടങ്ങിയപ്പോ മുതൽ പീഢനമാ.  ഇതൊരു നിലയ്ക്കൊന്നും പോവില്ലെന്ന് വ്യക്തമായ സ്ഥിതിക്ക് ഉച്ചകഴിഞ്ഞ് ഒളിച്ചോടുക തന്നെ. നല്ലൊരു ഞായറാഴ്ചയായിട്ട് ഗോലി കളിക്കാനിറങ്ങിയപ്പോൾ പഠിക്കാൻ. അല്പം കഴിഞ്ഞെത്താമെന്നു പറഞ്ഞതിനു വഴക്കും, ചോറു തരില്ലെന്ന ഭീഷണിയും. ആർക്കു വേണം നിങ്ങളുടെ ഭക്ഷണം. ആത്മഗതം ഇത്തിരി ഉച്ചത്തിലായി പോയപ്പോൾ ഒരെണ്ണം കിട്ടി. നല്ല വേദനയെടുത്തത് പുറത്ത് കാണിക്കാതെ തലകുനിച്ച് മൺഭിത്തിയുടെ മൂലയിലെക്കു ചുരുണ്ടുകൂടിയിരുന്ന് തീരുമാനം ഒന്നു കൂടിയുറപ്പിച്ചു. കാണിച്ചു തരാം ഞാൻ.

          മൂന്നുമണിയോടടുത്തു. അടുക്കളഭാഗത്തെ ഓലവാതിൽ പതിയെ മാറ്റി പുറത്തിറങ്ങി., ആരും കാണുന്നില്ല, ഭാഗ്യം. കത്തിയാളുന്ന വിശപ്പിനെ അവഗണിച്ച്, ബട്ടണില്ലാത്ത നിക്കറൊന്നു കൂടി പിരിച്ച് കൂട്ടിക്കെട്ടി കാലുകൾ വലിച്ചു നടന്നു. മനസ്സു മുഴുവൻ പകയും ദേഷ്യവുമായിരുന്നു. എന്തിനാണിവർക്കെന്നോടിത്ര വിരോധം. മല്ലിപാത്രത്തിൽ നിന്നു അഞ്ച് രൂപയെടുത്തതിനോ. അതു കഴിഞ്ഞയാഴ്ചയല്ലായിരുന്നോ.  കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലും തല്ലിനു കുറവൊന്നുമുണ്ടായില്ലല്ലോ. ദൈവാനുഗ്രഹത്താൽ അതിനു മാത്രമൊരു മുട്ടുമില്ല. ഒരുത്തനാണെങ്കിൽ നോക്കിയിരിക്കുവാ കിട്ടുന്ന വിടവിൽ തലക്കിട്ട് തരാൻ., പത്താം ക്ലാസ്സുകാരൻ പഠിച്ചില്ലെങ്കിലും ആർക്കുമൊരു കുഴപ്പവുമില്ല, വാപ്പാടെ വലം കൈ. ഞാൻ മാത്രം ക്ലാസ്സിൽ മുമ്പനായാൽ മതിയോ, പറയുന്നവർക്കങ്ങു പറഞ്ഞാൽ മതി, എളുപ്പമുള്ള കാര്യമല്ലേ. ഒരു ചെരിപ്പ് വാങ്ങിത്തരാൻ പറഞ്ഞിട്ടെത്ര നാളായി, അതൊന്നും പറ്റില്ല, പാലു  കൊണ്ടുക്കൊടുക്കാൻ പോകുമ്പോൾ ചെരിവിലെ കല്ലിൽതട്ടി മുറിവായത് ഇതുവരെ കരിഞ്ഞിട്ടില്ല. ഇന്നു വൈകിട്ടാരു പാലുകൊണ്ട് കൊടുക്കുമെന്നറിയണമല്ലോ.

          കയറ്റം കയറികഴിഞ്ഞപ്പോ ആശ്വാസമായി. ടാപ്പിൽ നിന്നല്പം വെള്ളംകുടിച്ച് കാലും കഴുകി, ചെമ്പൻ മുടി അല്പം വെള്ളം തൊട്ട് കൈ കൊണ്ട് മാടിയൊതുക്കി. അങ്ങോട്ട് ചെല്ലുമ്പോൾ ഒളിച്ച് വന്നതാണെന്ന് ഇത്താക്കറിയാം. സ്നേഹത്തോടെയുള്ള ഇത്തായുടെ നോട്ടം കണ്ടാൽ മനസ്സു നിറയും. പാവം കുട്ടികളില്ലാത്തതെന്താണോ. ചെന്നയുടനെ ചോറും കറിയും വിളമ്പിത്തരും, അതു കഴിഞ്ഞേ എന്തിനാ വീട്ടീന്നു ചാടി  വന്നതെന്ന് ചോദിക്കൂ. പോലീസുകാരനില്ലാതെയിരുന്നാൽ മതി. കണ്ടാലേ പേടി വരും. എന്തൊരു പൊക്കമാ, കപ്പടാ മീശയും, കര കരാന്നുള്ള ശബ്ദവും. ഒരു വല്ലാത്ത രൂപം തന്നെ, പിള്ളേരേ പേടിപ്പിക്കാനുള്ള ഓരോ പടപ്പുകൾ. വേലിക്കൽ  നിന്നൊന്ന് പാളി നോക്കി. ഹെർക്കുലീസ് സൈക്കിൾ ഇറയത്ത്. ഉച്ചക്കുണ്ണാൻ വന്നതാവും, ഉടനെ പോകാതിരിക്കില്ല. അകത്തോട്ട് കേറിചെന്നാൽ ചെവിക്കു പിടിച്ച് തൂക്കിയെടുത്ത് വീട്ടിൽ തിരിച്ചുകൊണ്ടിടും, സകല മാനവും പോകും. തേങ്ങാക്കൂട്ടിൽ അല്പനേരം വിശ്രമിക്കാം അതെയുള്ളൂ വഴി. വിശപ്പും ക്ഷീണവും തളർത്തിയിരിക്കുന്നു, വീട്ടിലെങ്ങാനുമിരുന്നാൽ മതിയാരുന്നു. തിരിച്ച് പോയാലോ, വേണ്ട, . പോലീസുകാരൻ പോയിക്കഴിഞ്ഞു ചോറൊക്കെയുണ്ടിട്ടിരിക്കുമ്പോൾ അവൻ വന്നോളും വിളിക്കാൻ. അതു വരെ എല്ലാരുമൊന്നു പേടിക്കട്ടെ. പോലീസ് പോകുന്നത് വരെ ഇവിടെങ്ങാനും കുത്തിയിരിക്കാം.

          എങ്ങനെ കണ്ണു തുറന്നെന്നറിയില്ല., വിശപ്പും ദാഹവും വല്ലാണ്ടായിരിക്കുന്നു. തേങ്ങാക്കൂട്ടിനുള്ളിലും പു|റത്തും കട്ടപിടിച്ച ഇരുട്ട്. അതിനിടയ്ക്കു രാത്രിയുമായോ. തട്ടിപ്പിടഞ്ഞെഴുന്നേറ്റു. നിക്കർ വീണ്ടും അരയിലുറപ്പിച്ചൂ. പോലീസുകാരൻ അവിടുണ്ടോ, ഇത്താ ഉറക്കമായോ, കുറേ ചോദ്യങ്ങൾ മനസ്സിലൂടെ പെട്ടെന്ന് കടന്നു പോയി. തേങ്ങാക്കൂട്ടിൽ നിന്നിറങ്ങി പതിയെ വീടിനടുത്തെക്ക് നടന്നു. വാതിൽ പുറത്ത് നിന്നു പൂട്ടിയിരിക്കുന്നു. ഇറയത്ത് പോലീസിന്റെ ഹെർക്കുലീസ്. നായകൾ കുരക്കുന്ന ശബ്ദം കേൾക്കാം, കുറ്റാക്കുറ്റിരുട്ടത്ത് വീട്ടിലേക്ക് തിരികെ പോകാനും കഴിയില്ല. നെഞ്ചിടിപ്പ് കൂടി വരുന്നത് പേടിയോടെ തിരിച്ചറിഞ്ഞു. കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടിരിക്കുന്നു. എത്ര നേരം ഉമ്മറത്ത് ചാരിയിരുന്നോ ആവോ.

          റസിയാ ദായിരിക്കുന്നു നിന്റെ ആങ്ങളേടെ പുന്നാരമോൻ...  പോലീസിന്റെ ശബ്ദം.
ചോദ്യങ്ങൾക്കുത്തരമായി തേങ്ങാക്കൂട് ചൂണ്ടിക്കാണിക്കാനേ ആയുള്ളൂ. ഇത്താ തന്ന വെള്ളം കുടിച്ച് സലാമിക്കായുടെ സൈക്കിളിന്റെ മുന്നിൽ കയറി യാത്ര. വഴിമദ്ധ്യേ മനസ്സിലായി യാത്ര വീട്ടിലേക്കല്ല, പിന്നെങ്ങോട്ടാണോ, ചോദിക്കാൻ ധൈര്യം വന്നില്ല. ഗവണ്മെന്റ് ആശുപത്രിയുടെ വലിയ വാതിലിനു മുന്നിൽ സൈക്കിൾ നിർത്തി, ഇറങ്ങി വരാൻ ആംഗ്യം കാണിച്ച് സലാമിക്ക മുൻപേ നടന്നു.വിറയലോടേ കാലുകൾ ആശുപത്രി മുറ്റത്ത് നിന്നും വാർഡിലേക്ക്. വാപ്പ, ഉമ്മാ, മൂന്ന് പെങ്ങമ്മാർ, അവനെവിടെ, ഇക്കാ....വാപ്പയൂടെ മുഖത്തേക്ക് നോക്കാൻ ധൈര്യമൊട്ടുമുണ്ടായില്ല. മരുന്നുമണം വമിക്കുന്ന ആ വലിയ  ഹാളിന്റെ ഒരു മൂലയിൽ ഇരുമ്പു കട്ടിലിൽ അവൻ. ശരീരം മുഴുവൻ മുറിഞ്ഞിരിക്കുന്നു. പതിയേ അടുത്തേക്കു ചെന്ന് കയ്യിൽ പിടിച്ചു കൊണ്ടു വിളിച്ചു..ഇക്കാ.., കണ്ടതേ ഒരാശ്വാസത്തോടെയവൻ ചിരിച്ച് കൊണ്ട് ചോദിച്ചു.. എവിടെപോയതാടാ കള്ള ചെക്കാ നീ...കെട്ടിപ്പിടിച്ച് വിതുമ്പാനേ കഴിഞ്ഞുള്ളൂ. പിന്നീട് ഇത്തായാണു പറഞ്ഞത് തന്നെ കാണാതായ പുകിലിൽ അന്വേഷിച്ച് നടന്ന് കിണറ്റിൽ വീണതാണവൻ.